• myspiritualvoice2025@gmail.com

1 சாமுவேல் - 29

Old Testament

Header
shape
Old Testament
1 சாமுவேல் - 29

1. എന്നാൽ ഫെലിസ്ത്യർ തങ്ങളുടെ സേനകളെയെല്ലാം അഫേക്കിൽ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രെയേലിൽ ഉള്ള ഉറവിന്നരികെ പാളയം ഇറങ്ങി.

2. അപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ നൂറുനൂറായും ആയിരം ആയിരമായും കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും പിൻപടയിൽ ആഖീശിനോടുകൂടെ കടന്നു.

3. ഫെലിസ്ത്യപ്രഭുക്കന്മാർ: ഈ എബ്രായർ എന്തിന്നു എന്നു ചോദിച്ചപ്പോൾ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടു: ഇവൻ യിസ്രായേൽരാജാവായ ശൌലിന്റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്രനാളായി ഇത്രസംവത്സരമായി അവൻ എന്നോടുകൂടെ പാർക്കുന്നു. അവൻ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാൻ അവനിൽ ഒരു കുറവും കണ്ടിട്ടില്ല എന്നു പറഞ്ഞു.

4. എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ അവനോടു കോപിച്ചു: നീ അവന്നു കല്പിച്ചുകൊടുത്ത സ്ഥലത്തേക്കു പൊയ്ക്കൊൾവാൻ അവനെ മടക്കി അയക്ക; അവൻ നമ്മോടുകൂടെ യുദ്ധത്തിന്നു പോരരുതു; യുദ്ധത്തിൽ അവൻ നമുക്കു ദ്രോഹിയായി തീർന്നേക്കാം; ഈ ആളുകളുടെ തലകളെക്കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാകുന്നു അവൻ തന്റെ യജമാനനെ പ്രസാദിപ്പിക്കുന്നതു?

5. ശൌൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു ചൊല്ലി അവർ നൃത്തത്തിൽ ഗാനപ്രതിഗാനം പാടിയ ദാവീദ് ഇവനല്ലയോ എന്നു ഫെലിസ്ത്യപ്രഭുക്കന്മാർ അവനോടു പറഞ്ഞു.

6. എന്നാറെ ആഖീശ് ദാവീദിനെ വിളിച്ചു അവനോടു: യഹോവയാണ, നീ പരമാർത്ഥിയും പാളയത്തിൽ എന്നോടുകൂടെയുള്ള നിന്റെ ഗമനാഗമങ്ങൾ എനിക്കു ബോധിച്ചതും ആകുന്നു. നീ എന്റെ അടുക്കൽ വന്ന നാൾമുതൽ ഇന്നുവരെയും ഞാൻ നിന്നിൽ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാൽ പ്രഭുക്കന്മാർക്കു നിന്നെ ഇഷ്ടമല്ല.

7. ആകയാൽ നീ ചെയ്യുന്നതു ഫെലിസ്ത്യപ്രഭുക്കന്മാർക്കു അനിഷ്ടമായി തോന്നാതിരിക്കേണ്ടതിന്നു സമാധാനത്തോടെ മടങ്ങിപ്പൊയ്ക്കൊൾക എന്നു പറഞ്ഞു.

8. ദാവീദ് ആഖീശിനോടു: എന്നാൽ ഞാൻ എന്തു ചെയ്തു? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളുടെ നേരെ ഞാൻ ചെന്നു പൊരുതുകൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാൾമുതൽ ഇന്നുവരെ നീ അടിയനിൽ എന്തു കണ്ടിരിക്കുന്നു എന്നു ചോദിച്ചു.

9. ആഖീശ് ദാവീദിനോടു: എനിക്കറിയാം; എനിക്കു നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാൽ ഫെലിസ്ത്യ പ്രഭുക്കന്മാർ: അവൻ ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പോരരുതു എന്നു പറഞ്ഞിരിക്കുന്നു.

10. ആകയാൽ നിന്നോടുകൂടെ വന്നിരിക്കുന്ന നിന്റെ യജമാനന്റെ ഭൃത്യന്മാരുമായി നന്നാ രാവിലെ എഴുന്നേറ്റുകൊൾക; അതികാലത്തു എഴുന്നേറ്റു വെളിച്ചം ആയ ഉടനെ പൊയ്ക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.

11. ഇങ്ങനെ ദാവീദും അവന്റെ ആളുകളും ഫെലിസ്ത്യദേശത്തേക്കു മടങ്ങിപ്പോകുവാൻ രാവിലെ എഴുന്നേറ്റു; ഫെലിസ്ത്യരോ യിസ്രെയേലിലേക്കു പോയി.